Thursday 12 November 2015

അക്കരെ

അക്കരെ

              ഒരു ചെറിയ കുന്നിന്റെ മുകളിലാണ് അക്ബറിന്റെ വീട്. പാവപ്പെട്ടവൻ, കൂലിപ്പണിക്കാരൻ. അതേ കുന്നിന്റെ താഴെയാണ് ജോസിന്റെ വീട്. പണക്കാരൻ, ബിസ്നെസ്സ്മാൻ . ഒരാളുടെ വീട്ടിൽനിന്നും നോക്കിയാൽ മറ്റേ ആളുടെ വീട് കാണാം..

                                   അക്ബർ കൂലിപ്പണിയെടുത്ത് കിട്ടുന്ന കാശുകൊണ്ടാണ് അയാളും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം കഴിഞ്ഞുപോകുന്നത്. അക്ബർ ഇടക്കൊക്കെ കുന്നിന്റെ താഴെയുള്ള ജോസിന്റെ വീട് നോക്കിനിൽക്കും. വലിയ വീട്, കാറുകൾ..,. എന്ത് സുഖമാണ് ജോസിന്. ധാരാളം പണം, ബിസിനെസ്സ് സ്ഥാപനങ്ങൾ, ബംഗ്ലാവ്...,. എന്നിട്ടും ദൈവം എന്തേ എനിക്ക് അരപ്പട്ടിണി തന്നു!
                                               സിറ്റിയിൽ പലയിടത്തായി ജോസിനു ബിസ്നെസ്സ്സ്ഥാപനങ്ങൾ ഉണ്ട്. ഇടക്കൊക്കെ ജോലിക്ക് പോകുമ്പോൾ അക്ബർ കാണാറുണ്ട്, ചില സ്ഥാപനങ്ങളുടെ മുൻപിൽ കാറിലിരുന്ന് ജോസ് ഉറങ്ങുന്നത്. എന്ത് സുഖമാണ് അയാൾക്ക്, എ സി കാറിലിരുന്ന് സുഖമായ ഉറക്കം. ഞാനോ..., ഈ വെയിലിൽ പണിക്ക് പോകുന്നു, പണിയെടുക്കുന്നു.
            ഇങ്ങിനെ ജോസിന്റെ സുഖവും സൌകര്യവും സമ്പാദ്യവും കണ്ട് അസൂയയോടെ അക്ബർ ദൈവത്തോട് പരാതി പറഞ്ഞുകൊണ്ട് ജീവിച്ചു!

                                                ജോസ് ഇടക്കൊക്കെ അക്ബറിന്റെ കുന്നിന്മുകളിലുള്ള വീട്ടിലേക്ക് നോക്കിനിൽക്കാറുണ്ട്. അക്ബർ കുട്ടികളോടൊപ്പം കളിക്കുന്നതും, ചിരിക്കുന്നതും, അവരുടെ സന്തോഷമുള്ള ജീവിതവും എല്ലാം കണ്ട് ജോസിന് അസൂയ തോന്നും. തനിക്കെന്തുകൊണ്ട് ദൈവം കുട്ടികളെ തന്നില്ല! തന്റെ വീട്ടിൽ കളിയും ചിരിയുമില്ല! എന്തെല്ലാം ടെൻഷനാണ്‌ താൻ താൻ അനുഭവിക്കുന്നത്. അവിടെ മീറ്റിംഗ്, ഇവിടെ മീറ്റിംഗ്, മാനേജേഴ്സിന്റെ പ്രോബ്ലം, വർക്കേഴ്സിന്റെ പ്രോബ്ലം ബാങ്കിലെ പ്രോബ്ലെംസ്... തനിക്കും 24 മണിക്കൂറല്ലേ ഉള്ളൂ.. രാവിലെ അഞ്ചുമണിക്ക് വീട്ടീന്ന് ഇറങ്ങിയാൽ രാത്രി 12 മണിയെങ്കിലുമാവും തിരിച്ചെത്താൻ. അതിനിടക്ക് നൂറുകൂട്ടം പണിയുണ്ട്. എന്നാലും പിന്നേം വരും ഫോണിൽ വിളി. ഇനി എല്ലാം കഴിഞ്ഞ് ഉറങ്ങാൻ കിടന്നാലോ..,ഓരോന്നാലോചിച്ച് ടെന്ഷനടിച്ചങ്ങനെ കിടക്കും. അങ്ങിനെയിരിക്കുമ്പോൾ ജനൽ തുറന്ന് കുന്നിൻമുകളിലേക്ക് നോക്കും അവിടെ വെളിച്ചമോന്നും ഉണ്ടാകില്ല. അക്ബറും കുടുംബവും സുഖമായി ഉറങ്ങുകയായിരിക്കും. താനോ...
   രാത്രി ഉറങ്ങാൻ കഴിയാത്ത ചില ദിവസങ്ങളിൽ പകൽ തിരക്കിനിടയിൽ കുറച്ചു സമയം കാറിൽ ഇരുന്നൊന്നു മയങ്ങും. അതാണ് കുറച്ചെങ്കിലും ഒരു ആശ്വാസം. താനും ഒരു മനുഷ്യനല്ലേ... എന്നാലും സമാധാനത്തോടെ വീട്ടിൽ കിടന്നുറങ്ങുന്ന സുഖം അതിനു കിട്ടില്ലല്ലോ...
    തനിക്ക് ഒരു കുഞ്ഞിനെ തരാത്തതിനും, മനസമാധാനം കിട്ടാത്തതിനും അയാളും ദൈവത്തെ കുറ്റപ്പെടുത്തികൊണ്ടിരുന്നു!

Wednesday 11 November 2015

സ്പെഷ്യൽ ഡേ

സ്പെഷ്യൽ ഡേ 

                               അത് ഒരു മാർച്ച്‌ മാസം ആയിരുന്നു. അത്യാവശ്യം ചില സാധനങ്ങൾ വാങ്ങാൻവേണ്ടി അയാൾ സിറ്റിയിൽ പോയതാണ്. ബസ്സ്‌ സ്റ്റാന്റ്റിലേക്ക് കയറുമ്പോൾ തന്നെ അയാൾ അത് കണ്ടു. അടുത്തുള്ള ചെറിയ മൈതാനത്ത് ഒരു പരിപാടി നടക്കുന്നു. അയാൾ ബസ്സിറങ്ങി അങ്ങോട്ട്‌ പോയിനോക്കി. വനിതാദിനത്തോട് അനുബന്ധിച്ച് ഒരു മഹിളാസംഘടന നടത്തുന്ന പരിപാടിയായിരുന്നു അത്. വൈകുന്നേരമായതിനാൽ ധാരാളം ആളുകൾ പ്രദേശത്തുണ്ട്. അവരിൽ അധികവും സ്ത്രീകളാണ്. സ്റ്റേജിൽ കുറച്ച്സ്ത്രീകൾ ഇരിക്കുന്നു. രണ്ടു പുരുഷന്മാരും ഉണ്ട്. 
          "അടുത്തതായി നമ്മോടു സംസാരിക്കുവാൻ വേണ്ടി വനിതാകമ്മീഷൻ അംഗം, നമ്മുടെ ഏവരുടേയും പ്രിയപ്പെട്ട, ശ്രീമതി ഇന്ദിരാ അവർകളെ ക്ഷണിച്ചുകൊൾകയാണ്". ഒരു സ്ത്രീ മൈക്കിൽ വിളിച്ചുപറഞ്ഞു.
ഇന്ദിരാ മേഡം മൈക്കിനടുത്തേക്ക് വന്നു.
               ആ മുഖം അയാൾക്ക് മുൻപ് കണ്ട പരിചയം ഉണ്ടായിരുന്നു. ഇന്ദിര...,ഇന്ദിര.. അയാൾ മനസ്സിൽ ചികഞ്ഞുകൊണ്ടിരുന്നു. ആ.. പിടികിട്ടി. സ്ക്കൂളിൽ തന്നോടൊപ്പം പഠിച്ച കുട്ടിയായിരുന്നു. ഒരേ ക്ലാസ്സിൽ അല്ലായിരുന്നെങ്കിലും കണ്ടാൽ അന്യോന്യം പുഞ്ചിരിക്കുന്ന തരത്തിലുള്ള ഒരു സൌഹൃദം അവർക്കിടയിൽ പണ്ട് ഉണ്ടായിരുന്നു.
   ഇവൾ ഇത്ര വലിയ സംഭവമൊക്കെയായോ!

                                           സ്ക്കൂൾമേറ്റിന്റെ പ്രസംഗം കേട്ടുകൊണ്ട് അയാൾ അങ്ങനെ നിന്നു. അവൾ നന്നായി സംസാരിക്കുന്നുണ്ടല്ലോ..., അയാൾക്ക് അവളിൽ മതിപ്പുതോന്നി. 'സ്ത്രീ..,അവൾ അമ്മയാണ്, പെങ്ങളാണ്, ഭാര്യയാണ്, മകളാണ്. അവൾ അടിച്ചമർത്തപ്പെടേണ്ടവളല്ല. പുരുഷനോടോപ്പംത്തന്നെ സകല മേഖലകളിലും അവൾക്ക് സമത്ത്വം ആവശ്യമാണ്‌..', എന്നിങ്ങനെയുള്ള അവരുടെ പ്രസംഗം അയാളിൽ വല്ലാത്ത മാനസാന്തരം ഉണ്ടാക്കി. അയാൾ തന്റെ ഭാര്യയെക്കുറിച്ച് ഓർത്തു. പാവം..,അവളെ താൻ എന്തെല്ലാം പറയാറുണ്ട്, അവൾ എല്ലാം സഹിക്കാറില്ലേ..., തന്റെ വീട്ടിലെ പണിയെല്ലാം എടുക്കുന്നില്ലേ..,തന്റെ കുട്ടികളെ നോക്കുന്നില്ലേ.., എന്നിട്ടും താനെന്തിന് അവളെ പലപ്പോഴും സങ്കടപ്പെടുത്തി..? എന്നാലും, പ്രസംഗത്തിൽ പറയുന്നപ്പോലെ ഭാര്യമാരെ മർദ്ധിക്കുന്ന കൂട്ടത്തിൽ താൻ പെട്ടിട്ടില്ല, ഇന്നുവരെ അവളെ താൻ തല്ലുകയോ ചവിട്ടുകയോ ഒന്നും ചെയ്തിട്ടില്ല.! അങ്ങിനെ പ്രസംഗത്തിന്റെ തീവ്രതയിൽ അയാളങ്ങനെ ലയിച്ചുനിന്നു.

                                   പഴയ കൂട്ടുകാരിയുടെ പ്രസംഗം മുഴുവനായും അയാൾ കേട്ടു. അപ്പോഴേക്കും സമയം ഏഴുമണി ആയിരുന്നു. സാധനങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നതിനാൽ അയാൾ വേഗം മാർക്കറ്റിലേക്ക് പോയി.

                                          സാധനങ്ങളെല്ലാം വാങ്ങിക്കഴിഞ്ഞപ്പോഴേക്കും സമയം 8:30. അയാൾ ബസ്സ്റ്റാന്റിലേക്ക് നടന്നു. മൈതാനത്തിലെ പരിപാടിയെല്ലാം അപ്പോഴേക്കും അവസാനിച്ചിരുന്നു. ഇപ്പോൾ ഒഴിഞ്ഞ ഒരു സ്റ്റേജ് മാത്രമേ അവിടെ കാണാനുള്ളു.
                                         സ്റ്റാന്റിൽ ആ സമയത്ത് കുറച്ച് ബസ്സുകളേ ഉണ്ടായിരുന്നുള്ളു. അതിൽ അയാൾക്ക്‌ പോകാനുള്ള ബസ്സ്‌ ഇല്ലായിരുന്നു.
 കുറച്ചുനേരം കാത്തുനിന്നെങ്കിലും ബസ്സ്‌ വന്നില്ല. അയാൾ മറ്റൊരു ബസ്സിലെ ഡ്രൈവറോട് കാര്യമന്വേഷിച്ചു.
                                                അയാളുടെ ഗ്രാമത്തിലേക്കുള്ള ബസ്സ്‌ ഇനി ഒൻപതുമണിക്കേ ഉള്ളൂ എന്ന് ഡ്രൈവർ പറഞ്ഞു. വനിതാദിനത്തോട് അനുബന്ധിച്ച് പരിപാടികൾ നടന്നതിനാൽ പലയിടത്തും റോഡ്‌ ബ്ലോക്കായിരുന്നെന്നും, അതുകൊണ്ടുതന്നെ ബസ്സ്‌ ഇനി എത്രത്തോളം വൈകുമെന്ന് പറയാൻ പറ്റില്ലെന്നും ഡ്രൈവർ കൂട്ടിച്ചേർത്തു.

                          അയാൾ കാത്തുനിന്നു. ബസ്സ്റ്റാന്റും പരിസരപ്രദേശങ്ങളും വിജനമായി തുടങ്ങി. സമീപത്തുള്ള ഓരോകടകളുടെയും ഷട്ടറുകൾ താഴുന്ന ശബ്ദം അയാൾക്ക് സമയത്തെക്കുറിച്ചുള്ള ബോധവും, ആധിയും നല്കിക്കൊണ്ടിരുന്നു.
                           
                           9:20 ആയപ്പോഴാണ് അയാൾക്കുള്ള ബസ്സ്‌ എത്തിയത്. അയാൾ ബസ്സിൽ കയറി സൈഡിലെ ഒരു സീറ്റിൽതന്നെ ഇരുന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞ് ബസ്സ്‌ സ്റ്റാന്റിൽനിന്നും എടുത്തു. അയാൾ പുറത്തേക്ക് നോക്കിക്കൊണ്ട് ഇരുന്നു. കണ്ടക്ടർ വന്നു കാശ് വാങ്ങി.

      സിറ്റി കഴിഞ്ഞതും ബസ്സ്‌ വേഗത്തിൽ ഓടാൻ തുടങ്ങി. വിജനമായ റോഡ്‌. ഇരുട്ടിൽനിന്നും കാറ്റ് അയാളുടെ മുഖത്തേക്ക് അടിച്ചുകൊണ്ടിരുന്നു. ഭാര്യയെക്കുറിച്ചുള്ള ഓർമ്മകൾ അയാളുടെ മനസ്സിലേക്ക് ഓടിയെത്തി. ഇനി അവളെ വേദനിപ്പിക്കുന്ന തരത്തിൽ പെരുമാറരുത്. നല്ലപോലെ സ്നേഹിക്കണം, എല്ലാ  സൌകര്യങ്ങളും ഒരുക്കികൊടുക്കണം. ഒരു രാജകുമാരിയെപ്പോലെ വാഴിക്കണം. അങ്ങിനെ പലതും ചിന്തിച്ചുകൊണ്ട് അയാളങ്ങിനെ ഇരുന്നു.

                             കണ്ടക്ടർ തട്ടിവിളിച്ചപ്പോഴാണ് അയാൾ ഉണർന്നത്.
 
       "സ്ഥലമെത്തി".
അയാൾ ബസ്സിലെ ക്ലോക്കിലേക്കു നോക്കി. 10:30 !
പെട്ടെന്നുതന്നെ സാധനങ്ങൾ എടുത്ത് ഇറങ്ങി.

ഈ അടുത്തകാലത്തൊന്നും ഇത്ര വൈകി വീട്ടിൽ ചെന്നിട്ടില്ല! അയാൾ വേഗത്തിൽ നടന്നു.
ചെന്നപാടേ കിടന്നുറങ്ങണം. ക്ഷീണം അയാളെ വിട്ടുപോയിരുന്നില്ല!

                                               നടന്നു നടന്ന് അയാൾ വീട്ടുപടിക്കൽ എത്തി. വീടിനകത്ത് ലൈറ്റ് കത്തുന്നുണ്ട്. ആരും ഉറങ്ങിയില്ലേ...!
കുട്ടികൾ ഉറങ്ങിയിട്ടുണ്ടാവും, അവൾ എന്നെ കാത്തിരിക്കുകയാവും. പാവം!    കുട്ടികളെ ഉണർത്തേണ്ട എന്നുകരുതി അയാൾ കോളിംഗ്ബെൽ അടിച്ചില്ല, വാതിലിൽ തട്ടിവിളിച്ചു.

 ആരും വന്നില്ല!

കുറച്ചുകഴിഞ്ഞ് വീണ്ടും തട്ടിനോക്കി.

ആരും വാതിൽ തുറന്നില്ല.

അയാൾ അത്യാവശ്യം ഉറക്കെ ഭാര്യയുടെ പേര് വിളിച്ചുകൊണ്ട് വാതിലിൽ മുട്ടി.

അകത്ത് ഒരു അനക്കവും കേൾക്കാനില്ല!

കുറച്ച് നേരംകൂടി കാത്തുനിന്നശേഷം അയാൾ കോളിങ്ങ്ബെൽ അടിക്കാൻ തീരുമാനിച്ചു. പതുക്കെ ഒരു പ്രാവശ്യം വിരൽ അമർത്തി.

ആരും വന്നില്ല!

വീണ്ടും ഒന്നുക്കൂടെ സ്വിച്ച് അമർത്തി.

ആരും വാതിൽ തുറന്നില്ല!

അയാൾക്ക് ദേഷ്യം വന്നുതുടങ്ങി.
എവിടെ അവൾ ! അയാൾ രണ്ടു തവണകൂടി ബെൽ അടിച്ചു.

ഒരു അനക്കവും കേൾക്കാനില്ല!

ദേഷ്യംമൂത്ത അയാൾ ബെൽ അമർത്തിപ്പിടിച്ചു.

                ർണീം...................................................................................................

ഇപ്പോൾ അകത്തുനിന്നും എന്തൊക്കെയോ ശബ്ദം കേൾക്കുന്നുണ്ട്.

അവളിങ്ങുവരട്ടെ കാണിച്ചുകൊടുക്കാം, അയാൾ കാത്തുനിന്നു. അയാൾ വളരെ ദേഷ്യത്തിലായിരുന്നു. ഭാര്യവന്ന് വാതിൽ തുറന്നതും അയാൾ അവളെ ഒരു ചവിട്ട്.
       "എവിടെച്ചെന്നു കിടക്കുകയായിരുന്നെടീ കഴുവേറീടെ മോളെ?"


അങ്ങനെ കുറച്ചു 'വനിതകൾ' കാരണം അന്നാദ്യമായി ആ സ്ത്രീക്ക് തൻറെ ഭർത്താവിൻറെ ചവിട്ട് കൊണ്ടു!

Thursday 5 November 2015

ഉത്തരത്തിലുള്ളത് എടുക്കാൻ

ഉത്തരത്തിലുള്ളത് എടുക്കാൻ 

              
                  ഓഫീസിൽ പുതുതായി വന്ന ലേഡിസ്റ്റാഫ് വളരെ സുന്ദരിയാണ്,സ്ലിം ബ്യൂട്ടി.അവളെ വിശദമായി ഒന്ന് പരിചയപ്പെടാം എന്ന് വിചാരിച്ചതാണ്. അതിനുമുൻപ്‌ ഫ്രഷ്‌ ആവാൻ വേണ്ടി വാഷ്‌റൂമിൽ പോയ അയാൾ കണ്ണാടിയിൽ തൻറെ പ്രതിബിംബത്തിന്റെ ഭംഗി ഒന്നളന്നു. അപ്പോഴാണ്‌ തൻറെ കുടവയർ ഒരു അധികപ്പറ്റാണെന്നു അയാൾക്ക് തോന്നിയത്! അയാൾ വയറ് അകത്തെക്കുവലിച്ചു ശ്വാസം ക്രമീകരിച്ച് നിന്നുനോക്കി. പറ്റുന്നില്ല,അധികസമയം അങ്ങനെ നിൽക്കാൻ പറ്റുന്നില്ല! വേണ്ട.., പരിചയപ്പെടൽ പിന്നെയാക്കാം. ആദ്യം വ്യായാമം ചെയ്ത് ഈ വയറൊന്നു കുറക്കണം.
                                     വാഷ് റൂമിൽനിന്നും പുറത്തിറങ്ങിയ അയാൾ നേരെചെന്നുചാടിയത് പുതിയ സ്റ്റാഫിൻറെ മുൻപിൽ! അയാൾ നിന്ന് പരുങ്ങി. പെണ്‍കുട്ടി അയാളുടെ മുഖത്തേക്ക് നോക്കി.അയാൾ വയർ ഉള്ളിലേക്ക് വലിച്ചു. അവൾ അത് കണ്ടു! അയാൾ പെട്ടെന്ന് നടന്നകന്നു. പെണ്‍കുട്ടി പിറകിൽനിന്നും വിളിച്ചു "സാർ.." അയാൾ തിരിഞ്ഞുനോക്കാതെ നടന്നു.
                                         ഓഫീസിൽനിന്നും ഇറങ്ങുന്നതിനുമുന്പുതന്നെ അയാൾ ഒന്ന് പ്ലാൻ ചെയ്തിരുന്നു, വീടിന്റെ ഒരുകിലോമീറ്റർ അപ്പുറത്തായി ഒരു മൈതാനം ഉണ്ട്. പലരും അവിടെ ഓടാൻ പോകാറുണ്ട്. രാവിലെ ഒരുമണിക്കൂർ നേരത്തേ എഴുന്നേറ്റ് അവിടെ ഓടാൻ പോകണം. രണ്ടു കിലോമീറ്റെറെങ്കിലും ഓരോദിവസവും ഓടണം. ഒരാഴ്ച്ചകൊണ്ട്‌ വയർ അത്യാവശ്യം കുറക്കണം. 

                                              അയാൾ വീട്ടിലെത്തിയപാടെ ഭാര്യയോട് കാര്യം പറഞ്ഞു, "ഞാൻ നാളെമുതൽ രാവിലെ ഓടാൻ പോകും, വയറൊന്നു കുറക്കണം. ഒരുമണിക്കൂർ നേരത്തെ എന്നെ വിളിക്കണം."
 "എന്താ ഇപ്പോ ഇങ്ങിനെയൊക്കെ തോന്നാൻ..?" ഭാര്യ ചോദിച്ചുനോക്കി.
"എടീ ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുള്ളൂ.." അയാൾ തടിതപ്പി.

                                      പറഞ്ഞപോലെ രാവിലെ അലാറം അടിച്ചു. അയാൾ അത് ഓഫ്‌ ചെയ്തുവെച്ച് വീണ്ടും കിടന്നു. ഭാര്യ വന്ന് അയാളെ തട്ടിവിളിച്ചു, "എഴുന്നേൽക്കൂ.., ഓടാൻ പോകണ്ടേ..?" 
  അയാൾക്ക് അത് പിടിച്ചില്ല! "പോടീ അവിടുന്ന്" അയാൾ പറഞ്ഞു.
      തിരിഞ്ഞു കിടക്കുമ്പോൾ തലേന്ന് പെണ്‍കുട്ടിയുടെ മുന്പിൽനിന്നു പരുങ്ങിയത് അയാൾക്ക് ഓർമ്മവന്നു. പൂർണ്ണമനസ്സോടെയല്ലെങ്കിലും അയാൾ എഴുന്നേറ്റു.
                                മുഖം കഴുകി പുറത്തുവന്ന അയാൾ ഭാര്യയോട് ചോദിച്ചു, "എടീ.., എൻറെ കാർ എവിടെ?"
                        ഭാര്യ പറഞ്ഞു, "നിങ്ങളുടെ മോൻ കൊണ്ടുപോയി, അവനെവിടെയോ ക്രിക്കറ്റ്മാച്ച് ഉണ്ടെന്ന്."
                                             " അതിനവന് ലൈസൻസ് ഇല്ലല്ലോ..!!,പതിനഞ്ചുവയസ്സല്ലേ അവനുള്ളൂ?" അയാൾ ചോദിച്ചു.
                       " ഇരുപത് വയസ്സുള്ള കൂട്ടുകാർ അവനുണ്ടല്ലോ.." ഭാര്യ മറുപടി പറഞ്ഞു.
                         "അപ്പോ ഞാനെങ്ങനെ ഓഫീസ്സിൽ പോകും?" അയാൾ ദേഷ്യപ്പെട്ടു.
       " എട്ടുമണി ആകുമ്പോഴേക്ക് അവർ വരും. അവർക്ക് ക്ലാസ്സും ഉണ്ട്. നിങ്ങൾ എട്ടര കഴിഞ്ഞല്ലേ പോകൂ..?" ഭാര്യ തിരിച്ച് ചോദിച്ചു.
                             ' ശ്ശോ!!, ഇനിയിപ്പോ എങ്ങനെ ഓടാൻ പോകും, ഒരു കിലോമീറ്ററുണ്ട് മൈതാനത്തേക്ക്! അത്ര ദൂരം 'നടക്കാൻ' വയ്യ!! ഓട്ടം നാളെയാക്കാം..'അയാൾ മനസ്സിൽ കരുതി!

               "ഇതാണ് ലോകം. നടക്കാൻ മടിയുള്ളവൻ എങ്ങിനെ ഓടും..?!! "
"ഉത്തരത്തിലുള്ളത് എടുക്കണമെങ്കിൽ ചിലപ്പോൾ കക്ഷത്തിലിരിക്കുന്നത് കളയേണ്ടിവരും."
 

ഗുരു

ഗുരു 

                                                    അയാൾ ഷോപ്പിൽ ഇരിക്കുമ്പോഴാണ് ആ കോൾ വന്നത്. മകൻറെ സ്ക്കൂളിൽനിന്നാണ്. എത്രയും പെട്ടെന്ന് അവിടംവരെ ചെല്ലണമെന്ന്, എന്തോ അത്യാവശ്യ കാര്യമാണത്രേ ..തൻറെ മകന് എന്തെങ്കിലും അപകടം ഉണ്ടായോ എന്ന് അയാൾ പേടിയോടെ ചോദിച്ചു.അതൊന്നുമല്ല വലിയ ഒരു അപകടം വരാനിരിക്കുന്നുണ്ട്.അതിനെപ്പറ്റി പറയാനാണെന്ന് വിളിച്ചയാൾ പറഞ്ഞു.
                          അയാൾ പെട്ടെന്നുതന്നെ വണ്ടിയെടുത്ത് പോയി.

                                                  പ്രിൻസിപലിന്റെ റൂമിലേക്ക് കയറുമ്പോൾ അയാൾ ശ്രദ്ധിച്ചു, പ്രിന്സിപലിനെക്കൂടാതെ മൂന്ന് ടീച്ചേഴ്സും അവിടുണ്ട്.തന്റെ മകൻ ഒരു മൂലയിൽ നിൽക്കുന്നു.
           "ഇരിക്കൂ..." പ്രിൻസിപൽ പറഞ്ഞു.
              അയാൾ ആകാംഷയോടെ ഇരുന്നു.
        "നിങ്ങളുടെ മകൻ ചെയ്തത് എന്താണെന്ന് അറിയണോ..?"പ്രിൻസിപൽ കുട്ടിയെ നോക്കിക്കൊണ്ടു പറഞ്ഞു. അയാൾ തന്റെ മകനെ തിരിഞ്ഞുനോക്കി.അവൻ തലതാഴ്ത്തി നിൽക്കുന്നു.
     "അവൻ സ്ക്കൂൾ ബാത്ത്റൂമിൽ സിഗരറ്റ് വലിച്ചു.അടുത്ത ക്ലാസ്സിലെ ഒരു കുട്ടി കണ്ടതുകൊണ്ട് ഞങ്ങൾക്ക് കാര്യം അറിയാൻ പറ്റി.നാലാംക്ലാസ്സിൽ പഠിക്കുന്ന ഒരുകുട്ടി സിഗരറ്റ് വലിക്കുകയെന്നാൽ എന്താ അതിന്റെ അർത്ഥം, നിങ്ങളുടെ വളർത്തുദോഷം എന്നല്ലേ..? ആരെങ്കിലും അറിഞ്ഞാൽ സ്ക്കൂളിന്റെ സൽപ്പേര് പോയിക്കിട്ടും.ഞങ്ങൾക്കാർക്കും ആളുകളുടെ മുഖത്തും നോക്കാൻ പറ്റാതാവും.നിങ്ങളുടെ മകൻ മാത്രമല്ല ഇവിടെ പഠിക്കുന്നത്,മറ്റുകുട്ടികളുടെ രക്ഷിതാക്കളോട് ഞങ്ങൾ എന്ത് മറുപടി പറയും?" പ്രിൻസിപൽ രോഷാകുലനായി.
                ആകെ തരിച്ചുപോയ അയാൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.അയാൾ ദേഷ്യത്തോടെ മകനെ നോക്കി.അവൻ അപ്പോഴും തല താഴ്ത്തി നിൽക്കുകയായിരുന്നു!
                     പിന്നെ ടീച്ചേഴ്സിന്റെ ഊഴമായി.അവരും അവൻറെ സ്വഭാവദൂശ്യത്തെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു.ദേഷ്യവും സങ്കടവും അയാൾക്ക് ഒരുപോലെ അനുഭവപ്പെട്ടു.
                                             ഇനി ഇത് ആവർത്തിച്ചാൽ TC തന്ന് പറഞ്ഞുവിടുമെന്ന് താക്കീത് ചെയ്ത് പ്രിൻസിപൽ അയാളെ പറഞ്ഞയച്ചു.
                നീ വീട്ടിലേക്ക് വാ കാണിച്ചുതരാം എന്നതരത്തിൽ മകനെ ഒരു നോട്ടം നോക്കി അയാൾ പടിയിറങ്ങി.
                      അയാൾ നേരെ പോയത് വീട്ടിലേക്കാണ്.ഷോപ്പിലേക്ക് പോകാനുള്ള ഒരു മാനസികാവസ്ഥയായിരുന്നില്ല അയാൾക്ക്.

                                 വീട്ടിലെത്തിയപാടെ അയാൾ ഭാര്യയോട് തട്ടിക്കയറി."നിൻറെ പുന്നാരമോൻ സ്ക്കൂളിൽ ചെയ്തത് എന്താന്നറിയോ..? സിഗരറ്റ് വലിച്ചെന്ന്!! പ്രിസിപാലും ടീച്ചർമാരുംച്ചേർന്നു എന്നെ സ്ക്കൂളിലേക്ക് വിളിപ്പിച്ചിരുന്നു.ഒരുപാട് പറയുകയും ചെയ്തു.കേട്ടുനിൽക്കാതെ നിവിർത്തിയില്ലല്ലോ.."
  ആ അമ്മക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല.
"എൻറെ മോൻ അങ്ങിനൊന്നും ചെയ്യില്ല.എനിക്കറിയാം അവനെ.കുട്ടികൾ വെറുതേ എന്തെങ്കിലും പറഞ്ഞുകൊടുത്തതായിരിക്കും."അവർ പറഞ്ഞു.
               "പിന്നെന്തിനാടീ അവൻ എന്നെ കണ്ടപ്പോൾ തലതാഴ്ത്തി നിന്നത്? അവൻ വലിച്ചിട്ടുണ്ട്. അവനത് എവിടുന്ന് കിട്ടി, അതാണ്‌ അറിയാത്തത്! കുരുത്തംകെട്ടവൻ !!" അയാൾ പൊട്ടിത്തെറിച്ചു.
                            "നിങ്ങൾ അവനെമാത്രമങ്ങ് കുറ്റം പറയണ്ട,നിങ്ങളുടെ സ്വഭാവം ഇത്ര നല്ലതാണോ ?" ഭാര്യയും വിട്ടുകൊടുത്തില്ല.
                               "എൻറെ സ്വഭാവം നിനക്ക് ശരിക്കറിയില്ല.ഇന്നവനിങ്ങു വരട്ടെ, കാണിച്ചുകൊടുക്കാം.നിനക്കൊക്കെ വീട്ടിലിരുന്നാ പോരെ, പുറത്തെ കാര്യം വല്ലതും നിനക്കറിയണോ.. എല്ലാവരും എന്നോടല്ലേ ചോദിക്കൂ.. അല്ലങ്കിൽത്തന്നെ കടയുടെ വാടക തെറ്റി, വീടിന്റെ കറന്റ്ബില്ല് അടച്ചിട്ടില്ല, ബൈക്കിൻറെ ലോണ്, വീടിൻറെ ലോണ്, കടയിലാണെങ്കിൽ പുതിയ സാധനങ്ങളും വരാറായി.അങ്ങനെ ആവശ്യത്തിലധികം തലവേദന ഇപ്പോള്തന്നെയുണ്ട്‌, അതിനിടക്കാ ഇപ്പോ ഇത്. ഇന്നവന്റെ പുറം ഞാൻ പൊളിക്കും, നോക്കിക്കോ.." രോഷാകുലനായി അയാൾ പുറത്തേക്കുവന്നു.
             ടെൻഷൻ..ടെൻഷൻ..ടെൻഷൻ...അയാൾക്കാകെ ഭ്രാന്തുപിടിക്കുന്നപോലെ തോന്നി.അയാളൊരു സിഗരെറ്റെടുത്ത് കത്തിച്ചു!

                   "ആശാനു പിഴച്ചാൽ ഏത്തമില്ലല്ലോ..!!"

Tuesday 3 November 2015

മൂക്കുകയർ

മൂക്കുകയർ

                                  കഷ്ട്ടപ്പെട്ടു പണിയെടുത്ത കാശുകൊണ്ടാണ് അയാൾ രണ്ട് പശുക്കളെ വാങ്ങിയത്. പശുക്കളെ പുല്ല് തീറ്റിക്കാൻ കൊണ്ടുപോകുമ്പോൾ അയാളുടെ അഞ്ചുവയസ്സായ മകളും കൂടെ ഉണ്ടായിരുന്നു.
            "എന്തിനാണ് അച്ഛാ പശുവിനെ കയറിൽ കെട്ടിയിടുന്നത്?" അവൾ ചോദിച്ചു.
                "കെട്ടിയിട്ടില്ലെങ്കിൽ അത് ഓടിപ്പോകും മോളേ.."
                 "അതിനെന്തിനാ ഇത്ര നീളമുള്ള കയർ ചെറുത് പോരെ?" അവൾ വീണ്ടും ചോദിച്ചു.
                          "മോളെ, ചെറിയ കയറിൽ കെട്ടിയിട്ടാൽ അതിനു ആവശ്യത്തിനു മേഞ്ഞുനടന്ന് പുല്ലുതിന്നാനോന്നും പറ്റില്ലല്ലോ.."
                           അതെ, ശരിയാണ്. അവൾക്ക് കാര്യം മനസ്സിലായി.
                "പിന്നെന്തിനാ അതിൻറെ മൂക്കിലൂടെ കയർ ഇട്ടിരിക്കുന്നത്, അതിനു വേദനയാവില്ലേ?" അവൾക്ക് വീണ്ടും സംശയമായി.
                    "മോളെ..കുറച്ചൊക്കെ വേദനയുണ്ടാകും. പക്ഷേ, അങ്ങിനെ ഇട്ടില്ലെങ്കിൽ നമുക്ക് അതിനെ നിയന്ത്രിച്ചുനിർത്താൻ ചിലപ്പോൾ പറ്റില്ല. നമ്മളേക്കാൾ ശക്തിയില്ലേ അതിന്." അയാൾ അതിനെപ്പറ്റി വിശദമായി അവൾക്ക് പറഞ്ഞുകൊടുത്തു.

                                              വർഷങ്ങൾ പലത്കഴിഞ്ഞു. പെണ്‍കുട്ടിക്ക് ഇപ്പോൾ 15 വയസ്സായി. അയാൾക്ക് 10 പശുക്കൾ ഉണ്ട് ഇപ്പോൾ. പഴയപോലെ അവൾ അച്ഛന്റെകൂടെ പശുക്കളെ നോക്കാനൊന്നും പോകാറില്ല.

                                                 ഒരിക്കൽ ഒരു പശുവിനെവാങ്ങാൻ രണ്ടാളുകൾ വീട്ടിൽ വന്നു. ലക്ഷണമൊത്ത ഒരു പശുവിനെ അവർ തിരഞ്ഞെടുത്തു, വിലയും പറഞ്ഞുറപ്പിച്ചു. അവർക്ക് ചായയുമായി വന്നത് അയാളുടെ മകളായിരുന്നു.
                           വന്നവരിൽ ഒരാൾ അയാളോട് ചോദിച്ചു "മകളാണ് അല്ലെ?"
                       അയാൾ പറഞ്ഞു. "അതെ".
                      രണ്ടാമൻ ചോദിച്ചു. "ഏത് ക്ലാസ്സിലാ പഠിക്കുന്നത്?"
                      "എട്ടാം ക്ലാസ്സിൽ" അയാൾ മറുപടി പറഞ്ഞു.
                       "ഞാൻ ഒൻപതാം ക്ലാസ്സിലാണ് അച്ഛാ... "മകൾ ഇടക്ക്കയറി പറഞ്ഞു.
               "വർഷങ്ങൾ എത്ര പെട്ടെന്നാ കടന്നുപോകുന്നത്. അല്ലേ?" അയാൾ അതിഥികളോടായി ചോദിച്ചു.
                            "അതെയതെ" അവരും സമ്മതിച്ചു.
       യഥാർത്ഥത്തിൽ അയാൾക്ക് മകളുടെ ക്ലസിനെക്കുറിച്ചോ , പഠനകാര്യങ്ങളെക്കുറിച്ചോ വലിയ അറിവുണ്ടായിരുന്നില്ല!
                അതിഥികൾ പെണ്‍കുട്ടിയോടായി പറഞ്ഞു "നന്നായി പഠിക്കണം."
"ഉം " പെണ്‍കുട്ടി തലകുലുക്കി.
    കുശലാന്വേഷണങ്ങൾ പലതും നടത്തി, ചായയും കുടിച്ച്, വാങ്ങിയ പശുവിനെയുംകൊണ്ട് അവർ പോകാൻ തുടങ്ങി.
                     വീടുവിട്ട് പോകാൻ തയ്യാറല്ലാത്ത പശുവിനെ അവർ മൂക്ക്കയർ പിടിച്ച് വലിച്ച് വേദനയാക്കി കൊണ്ടുപോയി. അത് കണ്ടുനിന്ന പെണ്‍കുട്ടിക്ക് തൻറെ മൂക്കിലൂടെ ആരോ കയറിട്ടുവലിക്കുന്നപോലെ വേദനതോന്നി.

                                  ദിവസങ്ങൾ കഴിഞ്ഞു,
ഒരു തിങ്കളാഴ്ച്ച വൈകുന്നേരം, സ്ക്കൂൾ വിട്ട് പെണ്‍കുട്ടി മടങ്ങിവന്നില്ല! ആറുമണി കഴിഞ്ഞു. എന്നിട്ടും പെണ്‍കുട്ടി എത്തിയില്ല. അടുത്തുള്ള അറിയുന്ന കുട്ടികളോട് ചോദിച്ചു. സ്ക്കൂളിലെ കൂട്ടുകാരുടെ വീട്ടിലേക്കും വിളിച്ചുനോക്കി. ഇല്ല, അവിടൊന്നും ചെന്നിട്ടില്ല! നാലുമണിക്ക് സ്ക്കൂൾ വിട്ട് അവൾ പുറത്തിറങ്ങുന്നത് പലരും കണ്ടിട്ടുണ്ട്. അയാൾ മകളെതിരക്കി പലയിടത്തും അലഞ്ഞു. രാത്രിയായി.ഒരു തുമ്പും കിട്ടിയില്ല. അവസാനം ആരോ പറഞ്ഞ് അറിഞ്ഞു, പ്ലസ്‌ ടു -വിൽ പഠിക്കുന്ന ഒരു പയ്യനുമായി അവൾക്ക് എന്തോ ബന്ധം ഉണ്ടായിരുന്നെന്ന്!
                                       അങ്ങിനെ അയാൾ ആ വഴിയിൽ അന്വേഷിച്ചു. അതെ, അവനും ഇന്ന് വീട്ടിൽ എത്തിയിട്ടില്ല. അവർ ഒളിച്ചോടിയിരിക്കുന്നു.!!
അയാൾ ആകെ തളർന്നുപോയി.

                                          ഇതൊന്നും വലിയ വാർത്തയല്ലതായി മാറിയതുകൊണ്ടാവാം TV യിലൊന്നും അത് വാർത്തയായി വന്നില്ല. എന്നാൽ പിറ്റേന്നുള്ള പത്രത്തിൽ അതൊരു വാർത്തയായിത്തന്നെ വന്നു. 'ഒൻപതാം ക്ലാസ്സുകാരി പ്ലസ്‌ ടു ക്കാരന്റെകൂടെ ഒളിച്ചോടി'. പക്ഷേ, അപ്പോഴും പശുക്കൾ അയാളുടെ തോഴുത്തിൽത്തന്നെ ഉണ്ടായിരുന്നു!!





Sunday 1 November 2015

നൂൽപ്പാവകൾ

നൂൽപ്പാവകൾ

         ഭക്ഷ്യവിഷബാധയെ തുടർന്ന് കുറച്ചുദിവസം അയാൾ ആശുപത്രിയിലായിരുന്നു. ഒരാഴ്ച്ച വീട്ടിൽ റെസ്റ്റ് എടുക്കണം എന്നുപറഞ്ഞ് ഡോക്ടർ വിട്ടതാണ്.തിരക്കുള്ള ഈ ജീവിതത്തിനിടയിൽ ലീവെടുത്ത് വീട്ടിൽ രണ്ടുദിവസം സ്വസ്ഥമായി ഇരിക്കണമെന്ന് കുറേനാളായി വിചാരിക്കുന്നതാണ്. ഇപ്പോൾ ഇങ്ങിനെയാണ്‌ അയാൾക്ക് അത് സാധിച്ചത്. ഞായറാഴ്ച്ചപോലും എന്തെങ്കിലും തിരക്കുണ്ടാവാറാണ് പതിവ്.

                                                വീട്ടിൽ TV ഉണ്ടായിരുന്നെങ്കിലും അയാൾക്ക് അത് കാണാനൊന്നും മുൻപ് സമയം കിട്ടാറില്ലായിരുന്നു. ഇപ്പോൾ അയാൾക്ക് സമയം കളയാൻ TV യെ ആശ്രയിക്കേണ്ടിവന്നു.

                   ഇപ്പോൾ അയാൾ വാർത്ത കേട്ടുകൊണ്ടിരിക്കുകയാണ്. വാർത്തയിൽ പറയുന്നുണ്ട് ഭക്ഷ്യവിഷബാധയെകുറിച്ച്.ഭക്ഷണസാധനങ്ങൾ കേടുവരാതിരിക്കാൻ അതിൽ മായം ചേർക്കുന്നതാണ് പ്രധാന കാരണം. ഫാസ്റ്റ്ഫുഡ് രീതിയിലുള്ള ഭക്ഷണങ്ങൾ വളരെ അപകടകാരികൾ ആണെന്നും, ഉപയോഗിക്കുന്ന എണ്ണ മുതൽ വിളമ്പുന്ന പാത്രം വരെ മനുഷ്യരുടെ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നും പറയുന്നു. പച്ചക്കറികൾ പോലും ഇപ്പോൾ വിശ്വാസയോഗ്യമല്ലെന്നും വാർത്തയിൽ പറയുന്നു. രാസവളങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന പച്ചക്കറികൾ കേടുവരാതിരിക്കാനായി രാസവസ്തുക്കളിൽ മുക്കുന്നതും പൊതിയുന്നതും എല്ലാം പറയുന്നുണ്ട്. മത്സ്യത്തിലും മാംസത്തിലും വരെ അത് പ്രയോഗിക്കുന്നുണ്ടെന്നു പറഞ്ഞപ്പോൾ അയാൾ ശരിക്കും തരിച്ചുപ്പോയി.

                                                      അപ്പോഴേക്കും വാർത്ത കേൾക്കാനായി അയാളുടെ ഭാര്യയും എത്തി. "വന്ന് വന്ന് ഒന്നും കഴിക്കാൻ പറ്റാത്ത സ്ഥിതിയായിരിക്കുന്നു.അരിയിൽ പോലും മെഴുക് ചേർക്കുന്നുണ്ടത്രേ.." അവൾ പറഞ്ഞു. അപ്പോഴേക്കും വാർത്തക്ക് ഇടയിലുള്ള പരസ്യത്തിൻറെ സമയമായി. സോപ്പിന്റെയും പൌടെരിന്റെയും ക്രീമിന്റെയുമെല്ലാം പരസ്യങ്ങൾ. പാലും,ബദാമും,അണ്ടിപ്പരിപ്പും,പപ്പായയും,നാരങ്ങയും ഒലീവും എല്ലാം ഉപയോഗിച്ചുണ്ടാക്കിയ സാധനങ്ങൾ.

                                                 ദൈവമേ..എന്ത് കലികാലമാണ് ഇത്. തിന്നുന്നതിലെല്ലാം മായം. പൌടെരിലും സോപ്പിലും ക്രീമിലുമെല്ലാം പോഷകഗുണം ഉള്ള സാധനങ്ങളും. എല്ലാവർക്കും പുറംമോടി മാത്രം മതിയോ..., എവിടെച്ചെന്നു അവസാനിക്കും ഇതെല്ലാം....?!!!



കാലക്കേട്

കാലക്കേട്

                        ദാമോദരൻ നായർ ഒരു പിശുക്കനായ പണക്കാരനായിരുന്നു. പണം ചെലവഴിക്കാൻ അയാൾക്ക് മടിയാണ്. അതുകൊണ്ടുതന്നെയാണ് ഭാര്യയും രണ്ട് മക്കളും പിണങ്ങിപ്പോയതും. അത്രയും ചിലവ് കുറഞ്ഞല്ലോ എന്ന് കരുതി അയാൾ അവരെ തിരിച്ചുവിളിക്കാനും പോയില്ല! ഇടക്കിടക്ക് സമ്പാദ്യങ്ങളുടെ കണക്കുകളും രേഖകളും എല്ലാം എടുത്ത് നോക്കുമ്പോൾ അയാൾക്കുണ്ടാവുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അത് ഇനിയും എങ്ങിനെ വർദ്ധിപ്പിക്കാം എന്ന് അയാൾ ആലോചിച്ചുകൊണ്ടിരുന്നു.

                                     അങ്ങനെയിരിക്കെ ഒരുദിവസം രാത്രി ഭക്ഷണവും  കഴിച്ച് അയാൾ ഉറങ്ങാൻ കിടന്നു. ഏകദേശം ഒരുമണി ആയിക്കാണും, റൂമിൽ എന്തോ ശബ്ദം കേട്ടാണ് അയാൾ ഉണർന്നത്. എഴുന്നേറ്റ് ലൈട്ടിറ്റുനോക്കി. അപ്പോഴതാ മുൻപിൽ ഒരു രൂപം! മനുഷ്യരൂപംതന്നെയാണ്. പക്ഷെ, കൊമ്പുകൾ ഉള്ള ഒരു കിരീടവും കൊമ്പൻ മീശയും, ഒരു കൈയ്യിൽ ഗദയും മറ്റേ കൈയ്യിൽ ഒരു കയറും. പുരാതന രീതിയിൽ ഉടുത്തിരിക്കുന്ന മുണ്ടും കൈയ്യിലും കഴുത്തിലുമെല്ലാം കുറച്ച് ആഭരണങ്ങളും. ഷർട്ട് ഇല്ല! ശരീരത്തിൽ പലയിടത്തും മുറിവും രക്തവും! എവിടെയോ കണ്ടുപരിചയമുള്ള മുഖം. എവിടെയാണെന്ന് ഓർമ വരുന്നില്ല!
ദാമോദരൻ നായർ ചോദിച്ചു.
"ആരാ.., മനസ്സിലായില്ല?"
ആഗതൻ പറഞ്ഞു, "ഞാൻ കാലൻ"
          നായർ ഒന്ന് പേടിച്ചു, എങ്കിലും ധൈര്യം സംഭരിച്ചു.
നായർ: "എന്താ ദേഹമാസകലം രക്തം?''
കാലൻ: ''വരുന്ന വഴിയിൽ ഒരു ആക്സിടന്റ്റ്, ഒരു പാണ്ടിലോറി വന്നിടിച്ചു. പോത്ത് ചത്തു. ഞാൻ എങ്ങിനെയോ രക്ഷപ്പെട്ടു .കൈയ്യിലും കാലിലുമെല്ലാം മുറിവുണ്ട്''.
നായർ: ''ആട്ടെ, എന്തിനാ ഇങ്ങോട്ട് വന്നത്?''
കാലൻ: ''നിന്നെ കൊണ്ടുപോകാൻ.''
നായർ: ''എങ്ങൊട്ട്?''
കാലൻ: ''യമലോകത്തേക്ക് .''
നായർ: ''എന്തിന്?''
കാലൻ: ''നിൻറെ ഭൂമിയിലുള്ള ജീവിതം അവസാനിച്ചിരിക്കുന്നു. ഇന്ന് നീ മരിക്കണം. രാത്രി 12 മണിയായിരുന്നു മരണസമയം. പോത്ത് ചത്തതുകൊണ്ട് കുറച്ചുദൂരം നടക്കേണ്ടിവന്നു. മുറിവ് ഉള്ളതുകൊണ്ട് കൈയ്യിനും കാലിനും വല്ലാത്ത വേദനയും. അതാണ് വൈകിയത്. ഏതായാലും ഇനി വൈകണ്ട,മരിക്കാൻ തയ്യാറായിക്കൊള്ളു....''
ഇത്രയും കേട്ടതും നായർക്ക് പേടിയായി.
നായർ: ''എന്നെ കൊണ്ടുപോകരുത്.ഞാൻ ഒരു പാവമാണ്.''
കാലൻ: ''ഒന്നും പറഞ്ഞിട്ട് കാര്യമില്ല. കൊണ്ടുപോയേ തീരൂ "
നായർ കരയാൻ തുടണ്ടി ,എന്നിട്ട് പറഞ്ഞു. ''എനിക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. അവർക്ക് ആരുമില്ലാതാകും. എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്''.
കാലൻ: ''എല്ലാവരും മരിക്കുന്നത് ഇങ്ങിനെതന്നെയാ.. ചെയ്തുതീർക്കാൻ പലതും ബാക്കിയുണ്ടാവും. പറഞ്ഞുനിൽക്കാൻ സമയം ഇല്ല. ഇപ്പോൾത്തന്നെ ഒരുമണിക്കൂർ വൈകി''.
                      നയർ പലതും പറഞ്ഞു രക്ഷപ്പെടാൻ നോക്കി. പക്ഷെ,കാലൻ സമ്മതിച്ചില്ല. അവസാനം അയാൾക്ക് അത് പറയേണ്ടിവന്നു.
"ഞാൻ എത്ര കാശ് വേണേലും തരാം..."
അത് കേട്ടതും കാലൻ ഒന്ന് അടങ്ങി.
കാലൻ: ''എത്ര തരും?''
നായർ: ''10 ലക്ഷം രൂപ.!''
കാലൻ: ''ആർക്ക് വേണം നിൻറെ 10 ലക്ഷം, പെട്ടെന്ന് മരിക്കാൻ തയ്യാറായിക്കൊള്ളു..''
നായർ: ''20 തരാം..''
കാലൻ: ''ദേ.., എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്!''
നായർ: ''50?''
കാലൻ: ''നീ പെട്ടെന്ന് റെഡിയാകൂ..''
നായർ: ''എന്നാൽ ഒരു കോടി തരാം.. അതിലും കൂടുതൽ ചോദിക്കരുത്.''
കാലൻ: ''എടോ... ഒരു കോടികൊണ്ട് എന്താവാനാ.. ഒന്നുമല്ലേലും നിൻറെ ജീവനല്ലേ തിരിച്ചുതരുന്നത്. അഞ്ച് കോടി തന്നാൽ ഒരു വർഷം സമയം നീട്ടിത്തരാം.. പറ്റുമോ?''
നായർ: ''ഒരു വർഷത്തിൽ കൂടുതൽ കിട്ടില്ലേ?''
കാലൻ: ''യമലോകത്തെ രജിസ്റ്ററിൽ ആരുമറിയാതെ തിയതി തിരുത്തി എഴുതാൻ കഴിയും എന്ന വിശ്വാസത്തിലാണ് ഞാൻ ഇതുതന്നെ സമ്മതിച്ചത്. ഒരു വർഷം കഴിഞ്ഞാൽ അവിടെ കണക്കെടുപ്പ് ആണ്. അന്ന് ആളവിടെ ഉണ്ടാകണം. ഇല്ലെങ്കിൽ പണിപാളും.''
നായർ: ''എന്നാലും ഈ 5 കോടിയെന്നൊക്കെ പറയുമ്പോൾ കുറച്ചു കൂടുതലല്ലേ...!''
കാലൻ: ''നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം.. റിസ്ക്‌ ഉള്ള കാര്യമാ ചെയ്യുന്നത്. പുറത്തറിഞ്ഞാൽ പണി പോകും. പിന്നെ 5 കോടി., ഒരു വർഷത്തിന് അതിനേക്കാൾ കൂടുതൽ തരാൻ ആളുകൾ റെഡി ആണ്''.
നായർ: ''ഓക്കെ, സമ്മതിച്ചു. ഈ ഉപകാരം മരിച്ചാലും ഞാൻ മറക്കില്ല''.
കാലൻ: ''സോപ്പ് അവിടെ നിൽക്കട്ടെ, പോയി കാശെടുക്ക്. ഇനി 5 വീട്ടിലുംകൂടെ പോകാനുണ്ട്. ഇപ്പോൾത്തന്നെ സമയം ആകെ തെറ്റി. ഇന്നിനി ഓവർടൈം എടുക്കേണ്ടിവരും''.
നായർ അലമാര തുറന്ന് കാശ് എടുത്തു. എന്നിട്ട് പറഞ്ഞു.
''കാശ് 50 ലക്ഷമേ ഉള്ളു. ബാക്കി ചെക്ക് മതിയോ?''
കാലൻ: ''ചെക്ക് മടങ്ങുമോ?''
നായർ: ''ഇല്ല.''
കാലൻ : ''മടങ്ങാതിരുന്നാൽ നന്ന്. മടങ്ങിയാൽ ഞാൻ ഇങ്ങോട്ട് മടങ്ങിവരും''.
നായർ: ''ബാങ്കിൽ മുഴുവൻ കാശും ഉണ്ടാകില്ല. 9 ചെക്ക് തരാം.. എല്ലാ മാസവും ഞാൻ കാശ് ഇടാം..,50 ലക്ഷം വീതം ഓരോ മാസവും എടുത്തോളൂ...''
കാലൻ: ''ഓക്കെ''.
നായർ: ''അല്ല, ഒരു സംശയം, ഈ വേഷത്തിൽ ബാങ്കിൽ പോകുമ്പോൾ ആളുകൾ എന്തുവിചാരിക്കും?''
കാലൻ: ''ഞാൻ മരിക്കാറായ ആളുകളുടെ അടുത്ത് മാത്രമേ ഈ വേഷത്തിൽ പോകാറുള്ളൂ. അല്ലാതെ പുറത്തുപോകുമ്പോൾ സാധാരണ വേഷമാ.. ഏതായാലും നമ്മൾ രണ്ടുപേരല്ലാതെ മൂന്നാമതൊരാൾ ഇത് അറിയരുത്''.
പോകുന്നതിനുമുൻപ് കാലൻ തൻറെ വിസിറ്റിംഗ് കാർഡ്‌ എടുത്ത് നായർക്ക് നല്കി. നായർ അത് വാങ്ങി, കാലനെ യാത്രയാക്കി.
 കാലൻ പോയശേഷം നായർക്ക് ഉറക്കംവന്നില്ല. ആ രാത്രി എങ്ങിനെയോ അയാൾ തള്ളിനീക്കി.

                 പിറ്റേന്ന് രാവിലെതന്നെ അയാൾ വീട്ടിൽനിന്നിറങ്ങി. ഒരുപാടുനാളായി പല ആഗ്രഹങ്ങളും മനസ്സിലിട്ടു നടക്കുന്നു. ഈ ഒരു വർഷംകൊണ്ട് അതെല്ലാം തീർക്കണം. അതിനിടയിൽ എല്ലാ മാസവും കാലനുള്ള കാശ് ബാങ്കിൽ എത്താനുള്ള ഏർപ്പാടും ചെയ്യണം.

          അങ്ങിനെ അയാൾ ആർഭാടത്തോടെ ജീവിക്കാൻ തുടങ്ങി. തോന്നുന്നതെല്ലാം തിന്നു,തോന്നുന്നതെല്ലാം ചെയ്തു, തോന്നുന്നിടത്തൊക്കെ പോയി. അയാളുടെ സമ്പാദ്യങ്ങൾ കുറഞ്ഞുകുറഞ്ഞു വന്നു. സ്ഥലങ്ങൾ വിറ്റു. സ്ഥാപനങ്ങൾ വിറ്റു. അങ്ങിനെ ഒരുവർഷം പെട്ടെന്ന് കടന്നുപോയി.

                          ഇന്നാണ് ആ ദിവസം.ഇന്ന് രാത്രി 12 മണിക്ക് കാലൻ വരുമെന്നാണ് പറഞ്ഞിരുന്നത്. അയാൾക്ക് പേടിയായി. അയാൾക്ക് ജീവിക്കാനുള്ള ആഗ്രഹം കൂടിക്കൂടി വന്നു. കാലൻ വന്നാൽ വീടും സ്ഥലവും കൊടുത്തിട്ടെങ്കിലും ആയുസ്സ് നീട്ടി ചോദിക്കണം. തരുമോ എന്നറിയില്ല, എന്നാലും ചോദിക്കണം.
       
       രാത്രി 10 മണിയായി. അയാൾ ക്ലോക്കിലേക്ക് നോക്കികൊണ്ടിരുന്നു. 10.30 ആയി, 11.00  ആയി, 11.30 ആയി. അയാളുടെ ഭയം വർദ്ധിച്ചു വന്നു. എന്തൊരു വേഗതയാണ് ഈ ക്ലോക്കിന്. അയാൾ വാച്ചിലേക്ക് നോക്കി .11.30 ! അയാൾ അസ്വസ്ഥനായി റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി.
                          11.45 . നെഞ്ചിൽ വല്ലാത്ത വേദന. കാലൻ വരുന്നതിനു മുൻപുതന്നെ താൻ ഹൃദയം പൊട്ടി മരിക്കുമോ എന്ന് അയാൾക്ക് തോന്നി.
       11.50.... 11.55..., 11.59 ദൈവമേ ഒരു മിനുട്ട് കൂടി. അയാൾ കണ്ണടച്ച് പ്രാർഥിക്കാൻ തുടങ്ങി. ഓർമവെച്ച കാലംമുതലുള്ള എല്ലാ കാര്യങ്ങളും ഒരു സ്ക്രീനിലെന്നപോലെ അയാളുടെ മനസ്സിലൂടെ ഓടിക്കൊണ്ടിരുന്നു. അമ്മ, അച്ഛൻ, വീട്, ബന്ധുക്കൾ, കൂട്ടുകാർ, അദ്ധ്യാപകർ, സ്ക്കൂൾ, മാർക്കറ്റ്‌, ഭാര്യ, മക്കൾ അങ്ങിനെ എല്ലാം.. ഭാര്യയേയും മക്കളേയും വിളിക്കാമായിരുന്നെന്നു അയാൾക്ക് അപ്പോൾ തോന്നി. മരിച്ചാൽ കരയാനും അന്ത്യ കർമ്മങ്ങൾ ചെയ്യാനും ആരെങ്കിലും വേണ്ടേ..?
                            ണിം....   ണിം ....    ണിം ....   ണിം
                    ക്ലോക്കിലെ ശബ്ദം കേട്ട അയാൾ ഞെട്ടി കണ്ണുതുറന്നു. സമയം കൃത്യം 12.00. ഇതാ പോകാൻ സമയമായിരിക്കുന്നു. കാലൻ ഇപ്പോൾ വരും, തന്നെ കൊണ്ടുപോകും. അയാൾ തയ്യാറായി നിന്നു. ഇനിയൊരു ജീവിതം ഭൂമിയിലില്ല! അയാൾ പൊട്ടിക്കരയാൻ തുടങ്ങി.

                                            12.01..... ,12.02.....,12.03......,12.04.....,12.05
കാലൻ വന്നില്ല! നായർ ക്ലോക്കിലേക്കും വാച്ചിലേക്കും മാറിമാറി നോക്കി. 12.05 .കണ്ണ് തുടച്ച് മൊബൈൽഫോണ്‍ എടുത്തുനോക്കി. 12.06 .കാലൻ എന്തേ വരാത്തത്!!
                                        12.10.....12.15.....12.20.....12.25.....12.30
                   അയാൾ ബെഡ്ഡിൽ ഇരുന്നു. ഇനി അന്നത്തെപ്പോലെ വല്ല അപകടവും!? അങ്ങിനെയാണെങ്കിൽ നടന്നിട്ടെങ്കിലും കാലൻ വരും. അയാൾക്ക് ആധി വിട്ടുമാറിയില്ല. എഴുന്നേറ്റ് പോയി മേശപ്പുറത്തുനിന്നും വെള്ളമെടുത്ത്കുടിച്ചു, വീണ്ടും ബെഡ്ഡിൽ വന്നിരുന്നു.
                       12.45 ആയി, 1.00 മണിയുമായി. കാലനെ കണ്ടില്ല!
       അയാൾ മുറിയിലെ ലൈറ്റ് ഓഫ്‌ ചെയ്യാതെ ബെഡ്ഡിൽ കിടന്നു. ക്ലോക്കിലേക്ക്തന്നെ നോക്കിക്കൊണ്ടിരുന്നു.
                                      1.30 ആയി. 2.00 ആയി. കാലൻ ഇപ്പോഴും എത്തിയിട്ടില്ല! അയാളുടെ മനസ്സിൽ ചെറിയ ഒരു ആശ്വാസം തോന്നി. ഇനി അപകടത്തിൽ കാലെനെങ്ങാനും .....? അങ്ങിനെയാണെങ്കിൽ രക്ഷപ്പെട്ടു. ക്ലോക്കിലേക്ക് നോക്കിനോക്കി കിടന്ന് എപ്പോഴോ അയാൾ ഉറങ്ങിപ്പോയി.

                                       രാവിലെ പതിവുപോലെ 7 മണിക്കുള്ള അലാറത്തിന്റെ ശബ്ദം കേട്ടാണ് അയാൾ ഞെട്ടിയുണർന്നത്. ഉണർന്നപാടെ അയാൾ ക്ലോക്കിലേക്ക് നോക്കി. പിന്നെ എഴുന്നേറ്റ് ജനല തുറന്ന് പുറത്തേക്കുനോക്കി. അതെ,താൻ ഇപ്പോഴും വീട്ടിൽതന്നെയാണ്. കാലൻ എന്തേ വന്നില്ല, ഇനി മറന്നുപോയതായിരിക്കുമോ? മറന്നാൽ എത്രനന്നായിരുന്നു. ഇനിചിലപ്പോൾ ദിവസം മാറിയതായിരിക്കുമോ? ഇന്നുവന്നേക്കും.
                                 അന്ന് അയാൾ വീട്ടിൽനിന്നും പുറത്ത്പോയില്ല. അങ്ങിനെ ആ ദിവസവും കടന്നുപോയി. അന്നുരാത്രിയും കാലൻ വന്നില്ല!
     രാവിലെ എഴുന്നേറ്റ അയാൾ വസ്ത്രംമാറി പുറത്തിറങ്ങി. വഴിയിൽകണ്ടവരോടൊക്കെ അപകടത്തെ കുറിച്ച് അന്വേഷിച്ചു. ഇല്ല, അടുത്തെങ്ങും ഒരു അപകടവും നടന്നതായി ആർക്കും അറിവില്ല. എന്തൊക്കെയോ ആലോചിച്ച് നടക്കുമ്പോഴാണ് അയാൾക്ക്‌ കാലൻ കൊടുത്ത വിസിറ്റിംഗ് കാർഡിന്റെ കാര്യം ഓർമ്മ വന്നത്. അയാൾ വീട്ടിലേക്കോടി.
         വീട്ടിലെത്തി. റൂമിൽ കയറി, മേശ തുറന്നു. കാർഡ്‌ അവിടെത്തന്നെയുണ്ട്. അയാൾ അതെടുത്തുനോക്കി.. ഒന്ന് കാലന്റെ നമ്പറും ഒന്ന് യമലോകത്തെ ഓഫീസ് നമ്പരും. മറന്നുപോയ കാലനെ വിളിച്ച് ഓർമ്മിപ്പിക്കേണ്ട എന്നുകരുതി അയാൾ കാലനെ വിളിച്ചില്ല. ഓഫീസ് നമ്പരിൽ വിളിച്ചു.ഫോണ്‍ എടുത്തത് ഒരു സ്ത്രീയാണ്. ശബ്ദം കേട്ടാൽത്തന്നെ അറിയാം 30 വയസ്സിനുതഴെ പ്രായമുള്ള പെണ്‍കുട്ടിയാണ്. അയാൾ കാര്യങ്ങൾ അന്വേഷിച്ചു. അപ്പോഴാണ്‌ അയാൾക്ക് സംഭവത്തിൻറെ യഥാർത്ത രൂപം മനസ്സിലായത്.
                         കാലൻ കൈക്കൂലി വാങ്ങിയവിവരം യമലോകത്ത്‌ അറിഞ്ഞിരിക്കുന്നു. കാലനെ പിരിച്ചുവിട്ടു. ആ പോസ്റ്റിലേക്ക് ഇപ്പോൾ ഇന്റർവ്യൂ നടന്നുകൊണ്ടിരിക്കുകയാണ്. പുതിയ നിയമനം നടക്കുന്നതുവരെ മരണങ്ങൾ നീട്ടിവെച്ചിരിക്കുന്നു. നിയമനം നടന്നാൽ ഉടൻതന്നെ മരണസമയം ആയവരെ മുന്ഗണനാ അടിസ്ഥാനത്തിൽ മരിപ്പിക്കുന്നതാണ്!!